Wednesday, December 23, 2015

ഒരു കള്ളക്കഥ ...


ഇഞ്ചിനീര് പഠിത്തമൊക്കെ കഴിഞ്ഞ് ജോലിയൊക്കെയായി തലസ്ഥാന നഗരിയിൽ സസുഖം വാഴുന്ന കാലം...  മണിക്കൂറിനു മണിക്കൂറിനു രാമുവിന്റെ കടയിൽ പോയി അരമണിക്കൂർ കത്തിവെച്ച്, കാപ്പിയും പഴംപൊരിയും തിന്ന് മാനേജറുടെ കണ്ണിൽപ്പെടാതെ സീറ്റിൽ തിരിച്ചെത്തുക എന്നൊരു വേവലാതി ഒഴിച്ച് മറ്റു വേവലാതികളും പ്രാരാബ്ധങ്ങളും ഇല്ലാത്ത സുവർണ്ണ കാലം....



താമസം സുഹൃത്തുക്കളുടെ കൂടെ പേയിംഗ് ഗസ്റ്റ് ആയിട്ടാണ്.. സാധാരണ ഗതിയിൽ പേയിംഗ് ഗസ്റ്റ് ആവുമ്പോ വീടിന്റെ ഒരു നിലയിൽ ഉടമസ്ഥരും മറ്റു നിലയിൽ / നിലകളിൽ ഇങ്ങനെയുള്ള ഗോസ്റ്റുകളും ആയിരിക്കും. പക്ഷെ ഞങ്ങൾ താമസിയ്ക്കുന്നവിടെ സംഭവം ഇത്തിരി വ്യത്യസ്തമായിരുന്നു... വീടിന്റെ ശരിയ്ക്കുള്ള ഉടമസ്ഥർ പുറംരാജ്യത്തെവിടെയോ ആയിരുന്നതിനാൽ വീട് മുഴുവൻ ഇങ്ങനെ ജോലിയ്ക്കു പോകുന്ന പെണ്‍ക്കുട്ടികൾക്ക് താമസിയ്ക്കാൻ കൊടുത്തിരിയ്ക്കാണ് ... മേൽനോട്ടം നടത്തുന്നത്, അതെ വളപ്പിൽ വേറൊരു വീട്ടിൽ താമസിയ്ക്കുന്ന അവരുടെ അച്ഛനും അമ്മയും ആയിരുന്നു...

സംഭവം വീട് മുഴുവൻ നമ്മുടെ കൈയ്യിൽ ആവുന്നതിന്റെ സ്വാതന്ത്ര്യം ഉണ്ടെങ്കിലും, രാത്രി ആവുമ്പോ എല്ലാ വാതിലും ജനലും കുറ്റി ഇട്ടിട്ടില്ലേ നോക്കണം, ഓരോ നേരത്ത് ഷിഫ്റ്റ്‌ കഴിഞ്ഞു വരുന്നവർക്കോ പോകുന്നവർക്കോ വാതിൽ തുറന്നു കൊടുക്കാനും, ഉറക്ക പിച്ചിൽ അത് ഭദ്രമായി തിരിച്ചു വീണ്ടും പൂട്ടാനും ഓർത്തിരിയ്ക്കണം എന്നീ ചെറിയ ബുദ്ധിമുട്ടുകളുണ്ട്... മാത്രമല്ല, ആ വീടിനാണെങ്കിൽ പുറത്തേയ്ക്ക് കടക്കാൻ വാതിലുകൾ അവിടെയും ഇവിടെയുമൊക്കെയുണ്ട്... ഏറ്റവും വയ്യാവേലി ഉണ്ടാക്കിയിരുന്നത്, മുകളിൽ മൂന്നാമത്തെ നിലയിൽ പുറത്തു തുണി ഉണക്കാൻ  റ്റെറസിലേയ്ക്കുള്ള വാതിലാണ് ..... അതിനു നാലഞ്ചു സാക്ഷകളും കൊളുത്തും വിലങ്ങനെ ഇരുമ്പു വടിയും ഒക്കെയുണ്ട്... മാത്രമല്ല, ആ വീട് തിരക്കുള്ള ഒരു കവലയുടെ അടുത്തായിരുന്നു... തൊട്ടപ്പുറം ഒരമ്പലവും !!  അതോണ്ട് എപ്പഴും ആൾക്കാരും വണ്ടികളും ഒക്കെയായി ബഹളമയമാണ് ..

വേറൊരു വീട്ടിലുള്ള ആന്റിയായിരുന്നു ഞങ്ങളുടെ ഭക്ഷണ കാര്യങ്ങളൊക്കെ  നോക്കിയിരുന്നത്... സാധാരണ വീടുകളിലെ പോലത്തെ ഭക്ഷണമൊക്കെ ഉണ്ടാക്കി  മൂന്നു നേരം തന്നിരുന്നെങ്കിലും വടക്കൻ രുചി മാത്രം പഥ്യമുള്ള നാവിനെ തൃപ്തിപ്പെടുത്താൻ ഒരു ദിവസം ആര്യഭവൻ, ഒരു ദിവസം കലവറ, ചിലപ്പോ ധാബ അല്ലെങ്കിൽ തട്ടുകട അങ്ങനെ പോകും കാര്യങ്ങൾ... അന്ന് പിന്നെ ഷൈനിയുടെ പിറന്നാൾ കൂടിയായിരുന്നു... അപ്പൊ പിന്നെ, ഓഫീസ് വിട്ടു വന്നു ഞങ്ങൾ സഹമുറിയത്തികൾ മൂവരും ചേർന്ന് പുറത്തു കറങ്ങാനുള്ള പരിപാടിയിട്ടു.. അമ്പലത്തിൽ പോവുക, ഷൈനിയ്ക്കു  ഗിഫ്റ്റ് മേടിയ്ക്കുക,  കൊറച്ചു ഷോപ്പിംഗ്‌, പിന്നെ കൊറേ ഭക്ഷണം... ലളിതം സുന്ദരം.. !!

പിറന്നാൾ സമ്മാനം ആദ്യമേ തീരുമാനിച്ചിരുന്നു... ഡാൻ ബ്രൌണിന്റെ 'ഡാവിഞ്ചി കോഡ്' എന്ന പുസ്തകം... അതൊന്നു വായിക്കാൻ സത്യത്തിൽ മൂന്ന് പേരും കാത്തിരിയ്ക്കായിരുന്നു .. ഇതാവുമ്പോ സമ്മാനവും ആയി, എല്ലാർക്കും വായിക്കേം ആവാം ...ഒരേറിന് മൂന്ന് മാങ്ങാ :) കറക്കമൊക്കെ കഴിഞ്ഞ് വീടെത്തിയപ്പോ സമയം ഒമ്പതര... കത്തിയടി കൊറച്ചു കൂടി നീണ്ടു പോയി കെടക്കയിൽ എത്തിയപ്പോഴേയ്ക്കും സമയം പതിനൊന്നു കഴിഞ്ഞു കാണും... (എന്നെ ഇപ്പഴും അതിശയിപ്പിയ്ക്കുന്ന കാര്യം ഇതാണ്... അന്ന് ദിവസവും കാണുന്ന ഞങ്ങൾ എന്താണ്‌ ഇങ്ങനെ വിഷയദാരിദ്ര്യമില്ലാതെ ബോറടിയ്ക്കാതെ മണിക്കൂറുകളോളം പറഞ്ഞു തീർത്തിരുന്നതെന്ന് ...)

എന്തായാലും, എല്ലാരും ഉറങ്ങാൻ തീരുമാനിച്ചു... എന്റെ കണ്ണ് അപ്പോഴും ഡാവിഞ്ചിയിലാണ് ... ഷൈനി പ്രാർത്ഥന ചൊല്ലി കിടക്കാൻ തുടങ്ങുന്നതിനു മുൻപ്, ഞാൻ കയറി ചോദിച്ചു..
"ഷൈനി മോളെ, ഞാൻ നമ്മുടെ പുസ്തകം ഉല്ഘാടിയ്ക്കട്ടെ  ??"

ഷൈനി  പറഞ്ഞു, "ഉല്ഘാടിയ്ക്കുന്നതൊക്കെ കൊള്ളാം... നാളെ ഓഫീസിൽ നിന്നും തിരിച്ചു വീട്ടിലെത്തുമ്പോൾ, സാധനം എന്റെ കൈയിലുണ്ടാവണം ... അപ്പൊ പിന്നെ 'നാല് ചാപ്റ്റരെ ഉള്ളൂ', 'രണ്ടു പേജും കൂടി', എന്നൊന്നും പറഞ്ഞു വന്നേയ്ക്കരുത് ..."

"ഓ, അതിനെന്താ, ഉറപ്പിച്ചു.. ഞാൻ അങ്ങനെയൊക്കെ പറയോ.. "

"ഹേയ്, ഇല്ലേയില്ല, പുസ്തകം കിട്ടിയാ നിനക്ക് പ്രാന്താ... ഹാരി പോട്ടറിന്റെ അഞ്ചാമത്തെ ബുക്കിന്റെ അനുഭവം ഓർമയുണ്ടല്ലോ ... അതോണ്ട് നീ അങ്ങനെ പറയേ ഇല്ലാ.. "

"ശ്ശോ, ഇതൊക്കെ ഇപ്പഴും ഓർത്തിരിയ്ക്കാ ? പിറന്നാളായിട്ട് എന്റെ മോള് വേഗം കിടന്നുറങ്ങിയെ .. ഇന്നലെ വിഷ് പറഞ്ഞുള്ള കോളുകളും മെസ്സേജുകളും കാരണം പന്ത്രണ്ടു മണിയ്ക്കെണീറ്റ ആളല്ലേ .."

"ഉം.. ശരി ശരി... ഗുഡ് നൈറ്റ് .."

റൂമിൽ ലൈറ്റിട്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിയ്ക്കണ്ടാ എന്ന് കരുതി  ഞാൻ മെല്ലെ പൂമുഖത്ത് പോയിരുന്നു വായന തുടങ്ങി... അവിടെ എപ്പഴും ചെറിയൊരു ലൈറ്റുണ്ടാവും ... അങ്ങനെ വായിച്ചു വായിച്ചു സമയം പോണതറിഞ്ഞേയില്ലാ... ഓരോ ഭാഗം കഴിയുമ്പഴും വിചാരിയ്ക്കും, ഇത് കഴിഞ്ഞാ മടക്കി വെയ്ക്കും എന്ന്.. എവിടെ?? കഥയിൽ അവര് ഓരോ സാഹസികതകളുമായി മുന്നോട്ടു പോവുമ്പോ ഞാനും അവരുടെ കൂടെ ശ്വാസമടക്കിപ്പിടിച്ച് വായന തുടരാണ് ... (മുഴുവൻ നേരവും ശ്വാസമടക്കി പിടിച്ചില്ലാ... അല്ലെങ്കിൽ പിന്നെ പണി തീരില്ലേ ) അങ്ങനെ രസം പിടിച്ച വായനയുടെ ഇടയിലാണ് ഒരു ശബ്ദം കേൾക്കാൻ തുടങ്ങിയത്... എങ്ങനെയാ അതിപ്പോ പറയാന്ന് വെച്ചാൽ, ഒരു മെറ്റൽ ഉരയ്ക്കുന്ന പോലത്തെ ശബ്ദാണ് ... ഇടയ്ക്ക് ചെറുതായി നിൽക്കും , പിന്നെയും തുടരും... ഇതിപ്പോ എവിടുന്നാ വരുന്നതെന്ന് കൃത്യമായിട്ട് പറയാനും പറ്റണില്ല ... സമയം നോക്കിയപ്പോ പുലർച്ചെ മൂന്നുമണി ...

ഇതിപ്പോ എന്താവും ഈശ്വരാ എന്ന് വിചാരിയ്ക്കുമ്പഴാണ്, പെട്ടെന്ന് ബൾബ്‌ കത്തിയത്... മുറിയിൽ അല്ലാ .. തലയിൽ!! റ്റെറസിൽ നിന്നുമുള്ള വാതിൽ ഏതോ കള്ളൻ കുത്തി തുറക്കാൻ നോക്കാണ് ... അതിന്റെ വിലങ്ങനെയുള്ള ഇരുമ്പുവടിയിൽ കത്തിയോ വടിവാളോ ഏതോ മാരകായുധമോ കൊണ്ട് മുറിച്ചെടുക്കാൻ നോക്കുന്നതായിരിയ്ക്കും ... ഇപ്പൊ ശരിയ്ക്കും ശ്വാസം നിന്ന് പോയി.. 



മെല്ലെ ഷൈനീ , മായേ ..എന്നൊക്കെ വിളിച്ചു നോക്കി ... ശബ്ദം പുറത്തു വരുന്നില്ലാ... പേടിച്ചു പോയാൽ ശബ്ദം വരാത്തതൊക്കെ സിനിമയിൽ മാത്രമല്ല ജീവിതത്തിലും നടക്കുന്നതാണെന്ന് അന്നറിഞ്ഞു... പതുക്കെ നടന്നു മുറിയിലെത്തി അവരെ തോണ്ടി വിളിച്ചു .. ഷൈനിയെ വിളിച്ചിട്ടും വിളിച്ചിട്ടും ഉണരുന്നില്ല... അവസാനം മായ ചാടി എണീറ്റു ...

"എന്താ , എന്താ ??"

എനിയ്ക്കാണെങ്കിൽ ശബ്ദം ശരിയ്ക്കു വരാതെ പകുതി ആംഗ്യവും പകുതി ശ്വാസവും ആയിട്ട് കഥകളി ആണ്...

"എന്താ വയ്യേ? എവിടെയെങ്കിലും വീണോ?"  മായ പേടിച്ചു.. മണിച്ചിത്രത്താഴില്  മന്ത്ര തകിട് കെട്ടാൻ ശ്രമിയ്ക്കണ ഇന്നസെന്റ്റിനോട്‌ കെ.പി.എ.സി ലളിത ചോദിയ്ക്കണ പോലെ...

"ഇല്ല്യാ.. ശബ്ദം.. ശബ്ദം.. കള്ളൻ..."

"കള്ളനോ? എന്തൊക്കെയാ പറയണേ.. എന്ത് ശബ്ദം?" ആൾ ആകെ പരിഭ്രാന്തിയിലായി...

ഞാൻ മെല്ലെ കൊറച്ചു ജീവൻ തിരിച്ചുവരുത്തി പറയാൻ നോക്കി ..
"ശ്രദ്ധിച്ചു നോക്ക്, ഒരു ശബ്ദം കേക്കുന്നില്ലേ... മെറ്റലിന്റെ കറ കറാ എന്ന് പറഞ്ഞ് .. ഞാൻ ബുക്ക്‌ വായിച്ചോണ്ടിരിയ്ക്കായിരുന്നു ... ഇതിപ്പോ ഒരു രണ്ടു മിനിട്ടായി കേക്കുന്നു .."

"ആഹ് , കേക്കുന്നുണ്ട് ... പക്ഷെ എന്തിന്റെ സൌണ്ട് ആണത്? "

" എനിയ്ക്ക് തോന്നണത്, നമ്മുടെ റ്റെറസിന്റെ വാതിൽ വല്ല കള്ളന്മാരും തുറക്കാൻ നോക്കാണ് എന്നാ.."

"ഹേയ്, അതൊന്നും ആവില്ല... ആണോ?"

"അല്ലാതിപ്പോ എന്താവും ? "

"ഭഗവാനെ.. ഇനി ഇപ്പൊ എന്താ ചെയ്യാ, ഉറക്കെ തൊള്ളയിട്ടാലോ ... മുകളിലെ മുറിയിലുള്ളവരെ എങ്കിലും അറിയിക്കണ്ടേ ..?"

"മുകളിലേയ്ക്ക് പോണ വഴിയ്ക്കാണ് കള്ളൻ ഉള്ളിൽ കേറണതെങ്കിലോ ...പുറത്തെ വാതിൽ തുറന്നോടാം എന്ന് വെച്ചാൽ, കള്ളന്റെ കൂടെയുള്ള ആരെങ്കിലും അവിടെ നിക്കുന്നുണ്ടെങ്കിലോ ..."

"അയ്യോ, ഇനി ഇപ്പൊ എന്താ ചെയ്യാ.. ഷൈനീ, ഷൈനീ.."

ഷൈനി ഇതൊന്നും അറിയണേ ഇല്ലാ.."നമുക്കാരെയാ ഒന്ന്  വിളിയ്ക്കാ "

"ഉം.. നമുക്ക് അങ്കിളെ വിളിയ്ക്കാം..."

"നമ്പറുണ്ടോ അങ്കിൾടെ ? ഈ നേരത്ത് വിളിച്ചാ എടുക്ക്വോ ആവോ .. അതോ ചീത്ത കേക്ക്വോ ..."

"പക്ഷെ വിളിയ്ക്കാതിരിയ്ക്കാൻ പറ്റില്ലാലോ... "

അങ്ങനെ ആ  വീട് നോക്കുന്ന അങ്കിൾടെ ഫോണ്‍നമ്പർ തെരഞ്ഞ് പിടിച്ചു വിളിച്ചു .. രണ്ടു പ്രാവിശ്യം റിംഗ് മുഴുവൻ അടിച്ചു, മൂന്നാമത്തെ പ്രാവിശ്യം അങ്കിൾ എടുത്തു ..

"അങ്കിളെ,  ഇത് ഞാനാ ദേവി.. ഇവിടെ പേയിംഗ് ഗസ്റ്റ്‌ ആയി നിക്കുന്ന കുട്ടിയാ "

"ആഹ് മോളെ.. എന്താ ഈ നേരത്ത്? മോളെവിടെയാ ഇപ്പൊ?"

"ഞാൻ ഇവിടെ വീട്ടിൽ തന്നെയാണ്.. ഒരു ശബ്ദം കേക്കുന്നുണ്ട് ... കള്ളനാണോ എന്ന് പേടിച്ചിട്ടു വിളിച്ചതാ.."

"കള്ളനോ,  ശബ്ദമോ??"

"ആ, ഒരു മെറ്റൽ കൊണ്ട് കര കരാ എന്നൊരയ്ക്കുന്ന പോലെ ... ഇനി മുകളിലെ വാതിൽ എങ്ങാനും വല്ല കള്ളന്മാരും തുറക്കാൻ നോക്കുവാണോ എന്ന് സംശയം... ഇടയ്ക്ക് നിക്കും, പിന്നെയും തുടങ്ങും... ഇതിപ്പോ കൊറച്ചായി .."

പിന്നെ കൊറച്ചു നേരത്തേയ്ക്ക് അങ്കിൾടെ ശബ്ദം കേക്കുന്നില്ലാ.. ഇനി പാവം ഇരുട്ടത്ത് ഒറ്റയ്ക്ക് എന്ത് ചെയ്യും എന്നാലോചിച്ചു നിക്ക്വാണോ ആവോ  ...

പെട്ടെന്ന് അങ്കിൾ ചോദിച്ചു, "ഇതാ ഇപ്പൊ കേക്കുന്ന സൌണ്ട് ആണോ .."

"ആഹ് , അതെ.. അപ്പൊ അങ്കിളിനും കേക്കുന്നുണ്ടോ ?"

"ഇതാണോ... ഇത് അമ്പലം തൂക്കുന്നതാ..."

അങ്കിൾ പറയുന്നത് കേട്ട ഞാനാണ് ഇപ്പൊ മിണ്ടാതായെ...  അമ്പലം തൂക്കാ എന്ന് പറഞ്ഞാ?? ഇനി ഇപ്പൊ കള്ളൻ അല്ലാ, ഹനുമാൻ ആവോ അമ്പലം ഒക്കെ തൂക്കിയെടുക്കാൻ ... "അങ്കിളെ, പറഞ്ഞത് മനസ്സിലായില്ല.."

"അത് അമ്പലത്തിന്റെ മുറ്റം തൂക്കുന്നതാ... അതിനു ഇരുമ്പ് ചൂല് പോലത്തെ ഇല്ലയോ... അതാ ഉപയോഗിയ്ക്കുന്നെ ... ദിവസവും പുലർച്ചെ ഒരു സ്ത്രീ വന്നു ചെയ്യുന്നതാ..."

ഓഹ്ഹ്ഹ് .... ഉള്ളിൽ ബോധോദയവും ചമ്മലും വെഷമവും സന്തോഷവും സമാധാനവും എല്ലാം കൂടി ലഡ്ഡുകൾ കുറെ പൊട്ടി... "അയ്യോ, അങ്കിളെ സോറി ട്ടോ... ഈ നേരത്ത് വിളിച്ചു ബുദ്ധിമുട്ടിച്ചതിന് ..."

"അത് സാരമില്ല മോളെ... ശരി എന്നാൽ.." എന്ന് പറഞ്ഞു അങ്കിൾ ഫോണ്‍ വെച്ചു ... പാവത്തിന്റെ ഉറക്കം ഞാനായിട്ട് കളഞ്ഞു...

ആകെമൊത്തം ചമ്മലും ചിരിയുമായി നിക്കുന്ന എന്നെ കണ്ടിട്ട് മായയ്ക്ക് ആകെ വട്ടായി... "എന്തുവാടെയ് അങ്കിൾ പറഞ്ഞത്...?"

"അതേയ്, അത് അമ്പലത്തിന്റെ മുറ്റമടിയ്ക്കുന്ന ശബ്ദാ .. ഈ റോഡൊക്കെ അടിച്ചുവാരണ വലിയ മെറ്റൽ ചൂല് കണ്ടിട്ടില്ലേ... അത് ഉപയോഗിയ്ക്കുന്നതിന്റെ സൌണ്ടാ നമ്മൾ കേക്കുന്നത്..."

"ഓഹ് ... അതാണോ... ന്റമ്മോ... വെറുതെ കൊറേ പേടിച്ചു..." എന്ന് പറഞ്ഞു ചിരി തുടങ്ങി..

"ഉം.. ഇപ്പഴാ സമാധാനായേ ... ചെലപ്പോ രാവിലെ അങ്കിളിന്റെ വായിൽ നിന്നും വല്ലതും കേട്ടാൽ, ഒരു കമ്പനിയ്ക്ക് നീയും കൂടി വരില്ലേ .."

"അയ്യടാ.. അത് മോള് സ്വയം മേടിച്ചാ മതി... പക്ഷെ ഇതെല്ലാവരെയും അറിയിക്കുന്ന കാര്യം ഞാൻ എറ്റു ... ആ ചമ്മൽ കാണാലോ കൊറേ ദിവസത്തേയ്ക്ക്..."

"ഈശ്വരാ.. ഇതിലും ഭേദം ശരിയ്ക്കും കള്ളൻ വരുന്നതായിരുന്നു..."

"ഇനിയെങ്കിലും ആൾക്കാരെ വട്ടാക്കാതെ പോയി കെടക്ക്വോ പ്ലീസ് ..."

"ഉം.. ഓക്കേ ഓക്കേ .." എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് എട്ടുമണിയ്ക്ക് അലാം വെച്ച് പുതപ്പിനുള്ളിലേയ്ക്ക് മെല്ലെ കേറി... ഇപ്പൊ നടന്നതിന്റെ ഒക്കെ എക്ക്സൈറ്റ്മെന്റ്  കൊണ്ട് ഉറക്കം വരില്ലെന്നുറപ്പുണ്ടായിരുന്നെങ്കിലും ...!!

രാവിലെ പുറപ്പെട്ടു ഓഫീസിലേയ്ക്കു പോകുന്ന വഴി അമ്പലത്തിന്റെ അടുത്ത് നിന്ന് പൂജാരിയും പിന്നെ വേറൊരു വയസ്സായ മനുഷ്യനും ഇങ്ങനെ സംസാരിയ്ക്കുന്നത് കേൾക്കാനിടയായി ... "എന്നാലും രണ്ടു ദിവസായിട്ട് അമ്പലം തൂക്കാത്തത് കഷ്ട്ടമായി.. വിജയമ്മയ്ക്കു ചിക്കൻ ഗുനിയ ആണത്രേ... നാളത്തേയ്ക്കെങ്കിലും വേറെ ആളെ കിട്ടിയാ മതിയാരുന്നു... !!"

അപ്പൊ ഞാൻ കേട്ട ശബ്ദം?? അമ്പലം തൂക്കിയത്‌ ആര് ???





Wednesday, October 07, 2015

കുഞ്ഞൻ ബോംബുകൾ ...


എപ്പോഴാണ് ഇങ്ങനെയൊരു അനിഷ്ടം  ഈ കുഞ്ഞൻ കറുപ്പ്‌ മണികളോട് തോന്നിയതെന്ന് ഒരു പിടിയുമില്ല.. പറഞ്ഞുവരുമ്പോൾ, ഭക്ഷണ കാര്യങ്ങളിലുള്ള പ്രത്യേക താല്പര്യം കൊണ്ടും ഒരു ഒന്നൊന്നൊര രണ്ടാൾക്കുള്ള ഭക്ഷണം നല്ല വൃത്തിയും വെടിപ്പുമായി കഴിയ്ക്കുന്ന ആളായത് കൊണ്ടും ഇങ്ങനെയൊരു അനിഷ്ടം ചില്ലറ പണിയൊന്നുമല്ല എനിയ്ക്ക് തരുന്നത്... കാരണം കറികളായ കറികളിലെല്ലാം കാക്കത്തൊള്ളായിര കണക്കിനെന്നു തോന്നുംവിധമാണീ ഇത്തിരി കുഞ്ഞന്മാർ ആണ്ടു പൂഴ്ന്നു സ്ഥാനം പിടിച്ചിരിയ്ക്കുന്നത് .... പറഞ്ഞു വരുന്നത്, ചൂടായ പച്ചവെള്ളിച്ചെണ്ണയിലേയ്ക്കു യാതൊരു ദയാ ദാക്ഷണ്യവുമില്ലാതെ എടുത്തെറിയുന്ന കുഞ്ഞൻ ബോംബുകൾ കടുകുമണികൾ തന്നെ!!



അവയൊക്കെയും പെറുക്കി പ്ലേയ്റ്റിന്റെയോ ഇലയുടെയോ അരികിൽ പ്രതിഷ്ഠിച്ച് സമാധാനമായി ഒന്ന് കഴിയ്ക്കാൻ പറ്റണ്ടേ ?? എങ്ങനെ പോയാലും ഒന്നോ രണ്ടോ എണ്ണം പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ പോലെ വായിൽ കയറി പറ്റും ... തട്ടും തടവുമില്ലാതെ  പോകുന്ന മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച്, ഇവയൊക്കെയും പല്ലിന്റെ ഇടയിൽ പെട്ട് പൊട്ടിത്തെറിയ്ക്കുകയും, "ആരാ ഈ വൃത്തിക്കെട്ടവന്മാരെ കണ്ടു പിടിച്ചേ ദൈവമേ..." എന്നോ, "അടുക്കളയിലുള്ളവർക്ക് കടക്കാരാൻ ഫ്രീ ആയിക്കൊടുക്കുന്നതാണോ ഇത്ര മാത്രം കടുക് .." എന്നോ ഉള്ള പ്രാക്ക് നാവിന്റെ തുമ്പിൽ വന്നു നിറയുകയും ചെയ്യും.. പിന്നെ, വയറെന്റെ ആയിപ്പോയില്ലേ , നമ്മള് തന്നെ കഷ്ട്ടപ്പെടണ്ടേ എന്നോർത്ത് സമാധാനിച്ചു അശ്രാന്ത പരിശ്രമത്തിൽ ഏർപ്പെടും ...

വീട്ടിൽ അമ്മയോടോ അമ്മമ്മയോടോ അമ്മായിമാരോടോ ഈ കടുകെടപ്പാട്‌ ഒന്ന് നിർത്തലാക്കിക്കൂടേ എന്ന് ചോദിച്ചാൽ, ഞാൻ അവരോടു അരിയിടാണ്ട് ചോറുണ്ടാക്കാൻ പറഞ്ഞ പോലെ നോക്കും.. 

ചെറിയമ്മായി ചോദിച്ചു, "വറുത്തിടാണ്ട് എങ്ങനെയാ കുട്ടാ ചട്ട്ണിയും കൂട്ടാനും ഉണ്ടാക്ക്വാ?? ഇവിടേയ്, ആണുങ്ങൾക്ക് വെളമ്പണ്ടതല്ലേ .."

"അപ്പൊ ഞാൻ എന്താ ഈ 'ആണുങ്ങളുടെ' ലിസ്റ്റിൽ പെടില്ലേ?"

"നീയോ, നീ ചെറിയ ചെക്കനല്ലേ , കോളേജ് കഴിഞ്ഞിട്ടല്ലേ ഉള്ളൂ... ജോലിയൊക്കെ ആയി പെണ്ണൊക്കെ കെട്ടി കുട്ടികളൊക്കെ ആയിട്ട് ഭാര്യയോട് പറഞ്ഞു നോക്ക്, കടുകിടാണ്ട് വെച്ച് വെളമ്പി തരാൻ ട്ടോ ..."

"ഇതാ കെടക്കണു, ഒരു കടുക് മണിയിൽ നിന്നും കുട്ടികളിലേയ്ക്ക് .. അമ്പമ്പോ , ഒന്നും വേണ്ടായേയ് .. ഞാൻ പെറുക്കിക്കോളാം .."

'കടുകുപെറുക്കി !!' - അപ്പുറത്ത് നിന്നും അനിയത്തി പുതിയ ഇരട്ടപ്പേരു കണ്ടുപിടിച്ച സന്തോഷത്തിൽ ബാക്കി കുട്ടി പട്ടാളങ്ങളെ അറിയിക്കാൻ ഓടി! ഭഗവാനേ ... നീ ഇതൊന്നും കാണുന്നില്ലേ ..!

അങ്ങനെ താമസിയാതെ ഞാൻ കൂട്ടുകാരുടെയും സ്വന്തക്കാരുടെയും വീട്ടിലും 'കടുക്കുപെറുക്കി'യായി വാഴ്ത്തപ്പെട്ടു! ഒരിയ്ക്കൽ, അച്ഛന്റെ തറവാട്ടിൽ പോയപ്പോൾ അവിടത്തെ വല്യമ്മായിടെ നല്ല ഒന്നാന്തരം സ്പെഷ്യൽ ഇഞ്ചിക്കറിയുണ്ടായിരുന്നു ഊണിന്.. അതിൽ സാധാരണയിലധികം കടുക് കണ്ട് അതിനെ  ഇഞ്ചിക്കറി എന്നതു മാറ്റി കടുകുക്കറിയെന്ന് പേരിട്ടാലോ എന്നാലോചിച്ച് പല്ല് കടിച്ചു പിടിച്ചു കടുകുകളെ ഫിൽറ്റർ ചെയ്തു ആസ്വദിയ്ക്കുമ്പോൾ, പിന്നിൽ നിന്നും വല്യമ്മായി പറഞ്ഞു, " നിന്റെ അച്ഛമ്മയ്ക്കും കടുക് തീരെ ഇഷ്ട്ടല്ലായിരുന്നു... മരിയ്ക്കണ വരെ വറുത്തിടണതിന് മുൻപ് കൂട്ടാനൊക്കെ കൊറച്ചു മാറ്റി വെയ്ക്കാൻ പറയ്വായിരുന്നു ... നീ ഇങ്ങനെ പെറുക്കണ കാണുമ്പോ അമ്മയെ ആണ് ഓർമ വരണേ .... "

കേട്ടപ്പോ പെട്ടെന്ന് സന്തോഷം തോന്നിയെനിയ്ക്ക്‌...എന്നിട്ട് പറഞ്ഞു, "ആഹ് ഹാ , അപ്പൊ ഞാൻ പാരമ്പര്യം നില നിർത്താണ് ... അതിനും വേണ്ടേ ഒരാള് ... ഞാൻ അച്ഛമ്മടെ കുട്ടിയാണേയ് !!"

വല്യമ്മായി അടുത്ത കസേരയിലിരുന്നിട്ടു പറഞ്ഞു, " വീടിനോടും വീട്ടുകാരോടും വല്യ ഇഷ്ടണ്ടായിരുന്നോര് മരിച്ചു കഴിഞ്ഞാൽ അവരെ അടക്കിയിട്ടു പോരുമ്പോ കൊറച്ചു കടുകെറിയുമായിരുന്നു, ത്രേ പണ്ടുള്ളോര്.. അപ്പൊ അവരുടെ ആത്മാവ് തിരിച്ചു വീട്ടിലേയ്ക്ക് വരാൻ തുടങ്ങുമ്പോ ഈ കടുക് കണ്ടിട്ട് അത് പെറുക്കാൻ ഇരുന്നോളും ... പെറുക്കിയിട്ടും പെറുക്കിയിട്ടും തീരാത്തോണ്ട്, വീട്ടിലേയ്ക്ക് ആത്മാവ് വരില്ല്യ ... അവരുടെ പിന്നെയുള്ള ജന്മത്തിലും അതോണ്ട് കടുക് ഇഷ്ടണ്ടാവില്ല..."

"അപ്പൊ വല്യമ്മായി പറയണത്, ഞാൻ കഴിഞ്ഞ ജന്മത്തിൽ മരിച്ചപ്പോ എന്റെ ദുഷ്ടന്മാരായ ബന്ധുക്കൾ കടുകെറിഞ്ഞത് കൊണ്ടാണ് ഞാൻ ഇപ്പൊ ഇരുന്നീ പെടാപാട് പെടണത് എന്നാണോ ...?"

"ആവ്വായിരിയ്ക്കും .. ആർക്കാ നിശ്ശം !!.."

അതിങ്ങനെ ഓർത്തോണ്ടിരുന്നിട്ടു കൊറച്ചു കഴിഞ്ഞപ്പോ ഞാൻ ചോദിച്ചു, "ഇപ്രാവശ്യം അച്ഛമ്മ മരിച്ചപ്പോ കടുക് എറിഞ്ഞ്വോ ആരെങ്കിലും?"

"ഹേയ് .. ഇല്ലാ ..അതൊക്കെ പണ്ട് ചെയ്തിരുന്നു എന്ന് പറയണ കാര്യങ്ങളല്ലേ, ഇപ്പൊ ആരെങ്കിലും ചെയ്യ്വോ ??"

"ഉം ...നന്നായി ... അടുത്ത ജന്മത്തിലെങ്കിലും അച്ഛമ്മ സമാധാനായിട്ട് ഭക്ഷണം കഴിയ്ക്കട്ടെ..!!" മനസ്സില് ഇതും കൂടി കുറിച്ചു... അച്ഛമ്മടെ ആത്മാവിന് ഞങ്ങളെ കാണാൻ വരണംന്ന് തോന്നിയാ കടുകു പെറുക്കി ബുദ്ധിമുട്ടണ്ടാലോ വഴിയില്ലിരുന്ന് ... പാവം പോന്നോട്ടെ...!!!


Friday, August 14, 2015

പാതകൾ ...


എവിടെ നിന്നോ എനിയ്ക്കെപ്പോഴോ കിട്ടിയ ചിന്ത..(ഭഗവദ് ഗീതയിൽ നിന്നാണെന്നു തോന്നുന്നു) ...."ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും, ഹിതപ്രകാരം നമ്മൾ തിരഞ്ഞെടുക്കുന്നതാണ് നാം സഞ്ചരിയ്ക്കേണ്ട പാത  എന്നു കരുതുന്നതിനെക്കാൾ നല്ലത്, അവയോരോന്നിലേയ്ക്കും ഈശ്വര നിശ്ചയമെന്നോ വിധിയെന്നോ പറയുന്ന മായ കൊണ്ട് നമ്മൾ എത്തിപ്പെടുന്നു എന്നു കരുതുന്നതാണത്രേ ...അപ്പോൾ പിന്നെ നമ്മൾ എവിടെയാണോ അവിടെ ആയതിന്റെ കാരണം നമ്മൾ അല്ലാതാവുന്നു...  തിരഞ്ഞെടുക്കാതെ പോയതിനെ കുറിച്ചുള്ള പശ്ചാത്താപമോ  തിരഞ്ഞെടുത്തത് ഞാൻ ആണെന്ന അഹങ്കാരമോ ഇല്ലാതെ പോകുന്നു .. ഒന്നും നമ്മുടേതല്ലാതാകുന്നു ..." ഇത് പ്രാവർത്തികമാക്കാൻ എത്രത്തോളം കഴിയുന്നുവെന്നതു ചെറുതല്ലാത്ത തമാശ.. :) 



അങ്ങനെ, 'ഇത് തന്നെയാണോ വേണ്ടത്?' എന്നു മുഴുക്കെ നിശ്ചയമില്ലാഞ്ഞിട്ടും, ചെയ്തു കൂട്ടുന്ന കാര്യങ്ങൾ കൊണ്ടു നിറഞ്ഞതാവുന്നു ജീവിതം... ഒരു വഴി തിരഞ്ഞെടുത്തു നടക്കുമ്പോൾ, സമാന്തരമായി പോകുന്ന വഴികളെങ്ങാനും തിരഞ്ഞെടുത്തിരുന്നെങ്കിൽ അവയിലെ കാഴ്ചകൾ എന്തായിരുന്നേനെ എന്നോർത്ത് ദിവാസ്വപ്നങ്ങൾ നെയ്യുന്നു മനസ്സും...

ഒന്നു കിട്ടുമ്പോൾ, മറ്റൊന്നിനു കൊതിയ്ക്കുന്ന, അക്കരപ്പച്ചകൾ മാത്രം കാണുന്ന, ഒന്നും തികയാതെ വരുന്ന, ദുര പിടിച്ച മനസ്സായി പോകാതിരിയ്ക്കുവാൻ കൊച്ചു ശ്രമങ്ങൾ നടത്തുന്നു ഇടയ്ക്കെപ്പോഴോ... എൻ വഴിയിലെ യാഥാർത്യങ്ങളുടെ ചൂടിൽ നിന്നും തണുവാർന്ന ഇടവഴികളിലേയ്ക്കു ഒളിച്ചോടുവാൻ നോക്കുമ്പോൾ, മറ്റു സഹയാത്രികരുടെ യാഥാർത്യതീമഴകളിൽ  അവർ നീറുന്നതു കാണുന്നു.... എന്റെ കാലിലെ ചെറിയ ചൂടും കുളിർമയാകുന്നു... അവരുടെ അതിജീവനം എന്നെ അത്ഭുതപ്പെടുത്തുന്നു.... സുരക്ഷിതത്തിന്റെ, സമൃദ്ധിയുടെ, സ്നേഹത്തിന്റെ തണൽമരം എന്റെ ആകാശങ്ങളിൽ കുട നിവർത്തിയിരിയ്ക്കുന്നതു കാണുന്നു... എന്റെ  വഴി നേർത്തതാകുന്നു ..നിറയുന്ന അലിവിൽ ഞാൻ ഒന്നുമല്ലാതാകുന്നു.....!!



Friday, January 30, 2015

ഇങ്ങനെ കരുതുവാൻ ഇഷ്ടം ....






പുഴയെടുത്തുപ്പോയൊരു ഉണ്ണിക്കൈയിൽ
അപ്പോഴും മുറുകെപിടിച്ച,
കളിതോണിയിൽ കയറി കണ്ണെത്താ - 
കരപറ്റിയെന്നു കരുതുവാൻ ഇഷ്ടം 

ദൂരെ മുഴങ്ങുന്ന വെടി-
യൊച്ചകളാരോ അറിയാതെ 
തിരികൊടുത്തുപ്പോയൊരു
മാലപ്പടക്കമെന്നു കരുതുവാൻ ഇഷ്ടം 

എന്നും വൈകിവരും വണ്ടി 
ഒട്ടേറെ വൈകുന്നതാണ്, ഇന്നെന്നെ 
കാണുവാൻ നീയെത്താ-
തിരുന്നതെന്ന് കരുതുവാൻ ഇഷ്ടം 

പൊള്ളുന്ന ഭൂമിയും മനസ്സുകളും 
പെയ്തിറങ്ങാനിരിയ്ക്കും മഴയ്ക്കു -
കയറിയൊളിയ്ക്കുവാൻ  
വിണ്ടതാണെന്നു കരുതുവാൻ ഇഷ്ടം 

ചുളി വീണു തൂങ്ങിയ കണ്ണിൽ 
നിറയും നീർത്തുളി മക്കളുടെ -
സ്നേഹാധിക്യത്താലുള്ള  
സന്തോഷാശ്രുവെന്നു കരുതുവാൻ ഇഷ്ടം 

സൂചിപ്പഴുതില്ലാതെ തിങ്ങിനിറച്ച 
മിണ്ടാപ്രാണികളെ കൊണ്ടോടും വണ്ടി -
പച്ചപ്പുൽമേടുകൾ തിരഞ്ഞു 
നടപ്പാണെന്നു കരുതുവാൻ ഇഷ്ടം 

കുഞ്ഞുമകളുടെ മുറിയിലേയ്ക്കു 
പതിയെ നടക്കുമാ അച്ഛന്റെ -
മുഖത്തു കാമമില്ല, വെറും കരുണ 
മാത്രമെന്നു കരുതുവാൻ ഇഷ്ടം 

ആകാശം ചുംബിയ്ക്കുവാൻ മോഹം 
കൊണ്ടതാണീ, തീരവും അതിലെ
സർവ്വവും കൊണ്ടു പോകാൻ വരുന്ന -
തിരകൾക്കെന്നു കരുതുവാൻ ഇഷ്ടം 

ലോകത്തെ മുഴുവൻ 
വെറുക്കാതിരിയ്ക്കാൻ ;
നാളെയൊരു പുലരി വീണ്ടും
സ്വപ്നം കണ്ടുറങ്ങുവാൻ ;

ഇങ്ങനെ കരുതുന്നതൊക്കെയും 
കൊണ്ടീ,  കാണുന്നതും കേൾക്കുന്നതും -
അറിയുന്നതും, സ്നേഹ-
മാക്കാമെന്നു കരുതുവാൻ ഇഷ്ടം !!