Friday, October 23, 2020

ഒരു പൊഴുതുപ്പാട്ട് ...

 


കരിംനീലരാവിനു ഇളംവെയിലിൻ താപമെന്നാകിലും 
വൈരക്കല്ലുപ്പുടവ പുതച്ചുറങ്ങുന്നു മാനമിന്നിങ്ങനെ ...
മണ്ടിക്കിതയ്ക്കുമീ മാരുതനും മറന്നുവോ, തെല്ലൊന്നു-
മാടിയൊതുക്കുവാൻ അലസമീയിരുൾമുടിയിഴകളെ ...

പഴകിയതാം, പാണനുപേക്ഷിച്ചതാം പൊട്ടിയ-
തുടിക്കൊട്ടി പാടുന്നു ചിത്തമിന്നെന്തിനോ ...
ഉറക്കുപ്പാട്ടല്ലിതു, ണർത്തുപ്പാട്ടുമല്ലിത് -
ഉറവയുറഞ്ഞൊഴുകും പ്രാണവ്യഥകളല്ലോയിത്‌ ....

സ്നേഹപ്പൊട്ടുകൾ പെയ്തിറങ്ങുകയില്ല,
അമൃതനൂലിഴകളായീ പാട്ടിൽ ...
പുഴയും പൂങ്കിളിയും പൊന്നശോകങ്ങളും  
മതിമറന്നുന്മത്ത നൃത്തമാടുകയുമില്ല !

വിശപ്പുമാറ്റുമൊരുമണിച്ചോറാവില്ല -
ദാഹമാറ്റുമലിവിൻ തീർത്ഥമായ് മാറുകില്ല ...
ഇരുൾവത്കലം നീക്കിമാറ്റുവാനായിരം -
സൂര്യാംശുനെഞ്ചേറ്റുമുഷസ്സായി പൂക്കുകയുമില്ല!

എങ്കിലും, പാടുന്നുവീ ഹൃദയം...
മറ്റാരും കേൾക്കാ നാദവീചികളിൽ....
മറ്റാർക്കുമറിയാ സ്വരവ്യഞ്ജനങ്ങളിൽ ....
പഴകിയതാം, പാണനുപേക്ഷിച്ചതാം പെരും -
തുടിക്കൊട്ടി പാടുന്നുവീ ഹൃദയമിന്നെന്തിനോ  ...

പാടാതിരിക്കുവാനതിനാവില്ലല്ലോ ,
പാടാതിരിയ്ക്കണമെന്നുമതറിയുന്നീല്ലല്ലോ ...
പാടുന്നു, പാടുന്നു, പാടുന്നുവീ ഹൃദയം 
പാടുന്നു പ്രേമാർദ്രമാർന്നു വീണ്ടും....!!