Friday, October 29, 2021

നമ്മൾ..




മുനയൊടിഞ്ഞ കടലാസുപെൻസിലുകളാവാം നമുക്ക്,
കുത്തി നോവിക്കാതെ..  കരിമഷി പടർത്താതെ...

ഈ മേശവലിപ്പിനിരുളിൽ ഒളിഞ്ഞിരിക്കാം നമുക്ക്,
തിരഞ്ഞെടുക്കപ്പെടാതെ..  പങ്കുവെയ്ക്കപ്പെടാതെ...

തോന്ന്യാക്ഷരങ്ങൾ ഉള്ളിലൊതുക്കിയിരിക്കാം നമുക്ക്,
ഒരു വര കോറിയിടാതെ..  ഒരു വരി കുറിക്കാതെ...  

എങ്ങാനും, 
ഒരു നാൾ 
ഒരു കുരുന്നു ഭാവന ചിറകു വെച്ചു 
ഒരു വാക്കു തളിർത്തു തല നീട്ടി 
നിന്നെയും എന്നെയും കണ്ടെടുത്തു 
ഇരു വഴി പിരിഞ്ഞു പോയെ -
ങ്കിലന്നു നാം;
വീണ്ടും മുനയൊടിച്ചിടണം 
ഇവിടെ തിരിച്ചെത്തണം! 

ഒരുമിച്ചിരിക്കുവാൻ, പ്രണയിക്കുവാൻ.. 
സ്വപ്നങ്ങൾ കൈമാറാൻ, സംവദിയ്ക്കാൻ..
നമുക്ക് നാമുള്ളപ്പോൾ;
വേണ്ടല്ലോ തരി വെട്ടം,   
വേണ്ടല്ലോ ഇനിയൊരു  വാക്കും! 
 
 


Sunday, February 07, 2021

ഒരു വാലെന്റൈൻ കടങ്കഥ

    



പാതിവഴിയിൽ അന്നു ഞാനുപേക്ഷിച്ചതു 
നിന്നെയല്ല; 
നിന്നോടുള്ള പ്രണയത്തെയായിരുന്നു..
അതിനാൽ, നാം പിന്നെയും -
സ്നേഹവായ്‌പോടെ മാത്രം പുഞ്ചിരിച്ചൂ, 
ഏറ്റം കനിവോടെ മിണ്ടിയുംപറഞ്ഞുമിരുന്നു...
പരസ്പരം, പാരിതോഷികങ്ങളും  
സ്നേഹസന്ദേശങ്ങളും നൽകി 
പ്രിയദിനങ്ങളെ മധുരം കൊണ്ടു നിറച്ചൂ...

ലോകത്തോടുള്ള ദേഷ്യമെല്ലാം എന്നോടു 
കലഹിച്ചു തീർത്തു നീ ..
നിന്റെ പാപങ്ങളെല്ലാം ഏറ്റു പറഞ്ഞു
മാനസാന്തരപ്പെട്ടു നീ ..
നിന്റെ ചിരികൾക്കും നോവുകൾക്കും സ്വപ്നങ്ങൾക്കും 
ആധിവ്യാധികൾക്കും ഉയർച്ചതാഴ്ചകൾക്കും  
എന്നുമെന്നെ സാക്ഷിയാക്കി;  
മന:സൂക്ഷിപ്പുകാരിയാക്കി ..

പക്ഷേ ഒരുനാളും ആരാഞ്ഞതില്ല നീ -
എന്റെ കൺകളിലെ വിഷാദത്തി-
നെന്തിത്ര കറുപ്പെന്ന് ..
എന്റെ മൗനങ്ങളുടെ അലർച്ചകൾ-
ക്കെന്തിത്ര മുഴക്കമെന്ന് ..
എന്റെ പുഞ്ചിരിയുടെ ചുളിവുകളി-
ലെന്തിത്ര നിഗൂഢതയെന്ന് ..
എന്റെ ഏകാന്തതയുടെ നെടുവീർപ്പുകൾ-
ക്കെന്തിത്ര തണുപ്പെന്ന് ..

നീയിതെല്ലാം കാണാതെയറിയാതെ 
പോകുന്നുവെന്നു തിരിച്ചറിയുമ്പഴും, 
സമചതുരമാർന്ന വൃത്തത്തെ തിരയും പോൽ 
നിനയാത്ത നേരത്തിന്റെ ഇടവഴിയിൽ വെച്ചു 
നീയിതു ചോദിച്ചെങ്കിലെന്നു -
ഞാൻ വൃഥാ ആശിക്കുകയും 
നിരാശപ്പെടുകയും ചെയ്തു കൊണ്ടിരുന്നു ...

കാരണം;
പ്രണയത്തിന്റെ ഉണ്മയറിഞ്ഞതും, 
ഉന്മത്തയായതും 
ഞാൻ മാത്രമല്ലേ 
പാതിവഴിയിൽ ഉപേക്ഷിക്കുമ്പോൾ 
ചോരപൊടിഞ്ഞതും കരൾ പിടഞ്ഞതും 
എന്റേതു മാത്രമല്ലേ ...
ചുവപ്പുവിഷം തീണ്ടാത്തതല്ലോ 
നീ നീട്ടും സ്നേഹചഷകം 
എന്നിട്ടും അതു നുകർന്നു ഞാൻ 
മരിച്ചു വീഴുന്നതെന്തു കൊണ്ട് ....??




Wednesday, February 03, 2021

കടലാഴങ്ങൾ...

 

നാഴികവിനാഴികകൾ മണൽ തരികളായ് പൊഴിഞ്ഞു -
നിൻ ആഴികളിൽ വേലിയേറ്റമൊരുക്കുമ്പോൾ...
തലയ്ക്കും മീതെയായ് അലയടിക്കുന്നൂ ആകുലതകൾ, 
നിലതെറ്റാതിരിക്കാനായ് നീന്തിത്തുടിക്കുന്നൂ  പ്രതീക്ഷകൾ..

നിൻ വിരൽത്തുമ്പിനരികിലൊരു, 
കൊച്ചുവള്ളമുണ്ടെന്നാരോ സ്വകാര്യമായ് -
മൊഴിഞ്ഞതു സ്വപ്നത്തിൽ മാത്രമത്രേ ...

മേഘത്തുണ്ടുകളാൽ കുശലം പറഞ്ഞു,
നിന്നെ നോക്കിയുണർന്നുറങ്ങുമീ -
ആകാശപ്പൊട്ടു മാത്രം നിന്റെയത്രേ ....




വിരുന്നു വരാൻ മറന്ന കടൽപ്പക്ഷി കരയുമ്പോൾ, 
വിഭ്രാന്തികൾതൻ തുരുത്തിൽ മൗനം കനക്കുമ്പോൾ ...
പൊയ്മുഖങ്ങൾക്കപ്പുറം കാഴ്ച്ചകൾ മങ്ങുമ്പോൾ,
പൊങ്ങുതടി കണക്കീയലകളിൽ  ഒഴുകുമ്പോൾ;

ആടണം പാടണം ആർപ്പുവിളിക്കണം,
ഓർമ്മപ്പുതപ്പിനുള്ളിൽ കിനാക്കണ്ടുറങ്ങണം ...
ജീവനുണ്ടെന്നും ജീവച്ഛവമല്ലെന്നും 
പേർത്തും പേർത്തും ജപിക്കണം 
നീ പിന്നെ ...
പേർത്തും പേർത്തും ജപിക്കണം 
നീ വെറുതെ !!



Friday, October 23, 2020

ഒരു പൊഴുതുപ്പാട്ട് ...

 


കരിംനീലരാവിനു ഇളംവെയിലിൻ താപമെന്നാകിലും 
വൈരക്കല്ലുപ്പുടവ പുതച്ചുറങ്ങുന്നു മാനമിന്നിങ്ങനെ ...
മണ്ടിക്കിതയ്ക്കുമീ മാരുതനും മറന്നുവോ, തെല്ലൊന്നു-
മാടിയൊതുക്കുവാൻ അലസമീയിരുൾമുടിയിഴകളെ ...

പഴകിയതാം, പാണനുപേക്ഷിച്ചതാം പൊട്ടിയ-
തുടിക്കൊട്ടി പാടുന്നു ചിത്തമിന്നെന്തിനോ ...
ഉറക്കുപ്പാട്ടല്ലിതു, ണർത്തുപ്പാട്ടുമല്ലിത് -
ഉറവയുറഞ്ഞൊഴുകും പ്രാണവ്യഥകളല്ലോയിത്‌ ....

സ്നേഹപ്പൊട്ടുകൾ പെയ്തിറങ്ങുകയില്ല,
അമൃതനൂലിഴകളായീ പാട്ടിൽ ...
പുഴയും പൂങ്കിളിയും പൊന്നശോകങ്ങളും  
മതിമറന്നുന്മത്ത നൃത്തമാടുകയുമില്ല !

വിശപ്പുമാറ്റുമൊരുമണിച്ചോറാവില്ല -
ദാഹമാറ്റുമലിവിൻ തീർത്ഥമായ് മാറുകില്ല ...
ഇരുൾവത്കലം നീക്കിമാറ്റുവാനായിരം -
സൂര്യാംശുനെഞ്ചേറ്റുമുഷസ്സായി പൂക്കുകയുമില്ല!

എങ്കിലും, പാടുന്നുവീ ഹൃദയം...
മറ്റാരും കേൾക്കാ നാദവീചികളിൽ....
മറ്റാർക്കുമറിയാ സ്വരവ്യഞ്ജനങ്ങളിൽ ....
പഴകിയതാം, പാണനുപേക്ഷിച്ചതാം പെരും -
തുടിക്കൊട്ടി പാടുന്നുവീ ഹൃദയമിന്നെന്തിനോ  ...

പാടാതിരിക്കുവാനതിനാവില്ലല്ലോ ,
പാടാതിരിയ്ക്കണമെന്നുമതറിയുന്നീല്ലല്ലോ ...
പാടുന്നു, പാടുന്നു, പാടുന്നുവീ ഹൃദയം 
പാടുന്നു പ്രേമാർദ്രമാർന്നു വീണ്ടും....!!



Friday, February 14, 2020

ചില ഭ്രാന്തുകൾ ...


ചിരിയിൽ നിന്നും തേങ്ങലിലേയ്ക്കുള്ള ദൂരങ്ങൾക്കിടയിൽ 
നിന്നെ ഞാൻ കൈവിടുന്നു 
മിഴി പെയ്തു തോരുമ്പോൾ തനിയെ പടരും നനുത്ത ചിരിയിൽ 
നമുക്കു വീണ്ടും കൈ കോർക്കാം 
എൻ സങ്കടങ്ങൾ, എൻ വിതുമ്പലുകൾ 
എന്റേതു മാത്രമാവട്ടെ...
അവയ്ക്കു സാക്ഷിയെൻ നിഴൽ  മാത്രമാവട്ടെ...
ഞാൻ വെറുമൊരു ഭ്രാന്തി!!

എൻ വാചാലതകൾക്കിടയിൽ പതുങ്ങും മൗനം 
നീയറിയാതെ പോവുമ്പോഴൊക്കെയും;
വാക്കുകൾ കൊണ്ടവയെ പറഞ്ഞറിയിക്കാൻ -
ശ്രമിച്ചു തോൽക്കുമ്പോഴൊക്കെയും 
കടുംചായങ്ങൾക്കുമപ്പുറം,
കറുപ്പു കൊതിയ്ക്കും മനമുണ്ടതിൻ 
ഇരുൾവെട്ടത്തിലേയ്ക്കു മെല്ലെ ഞാൻ മറയട്ടെ  ...
ഞാൻ വെറുമൊരു ഭ്രാന്തി!!

എന്റേതായിരുന്ന സ്വപ്‌നങ്ങൾ, മോഹങ്ങൾ, വാക്കുകൾ
എന്നോ പണയപ്പെടുത്തിയ ഭക്തിയും പ്രണയവും ആത്മാവും 
നിമിഷാർദ്ധമെങ്കിലും ഞാനപ്പോൾ തിരിച്ചെടുക്കട്ടെ ...
മറന്നു പോയതെല്ലാം, മാറാല പിടിച്ചതെല്ലാം 
പൊടി തട്ടിയുണർത്തട്ടെ....
വീണ്ടും വന്നെല്ലാം  നീ പിടിച്ചടക്കും മുൻപു,
മതി വരുവോളം ഞാനൊന്നു പൊട്ടിച്ചിരിയ്ക്കട്ടെ...
കൊതി തീരുവോളം ജല്പനങ്ങളുതിർക്കട്ടെ....
ഭ്രാന്തി... വെറുമൊരു ഭ്രാന്തി!!





Saturday, July 27, 2019

നടനസ്മൃതികൾ - 2


 ആ അടുത്ത പ്രദേശത്തുള്ള ഒട്ടുമിക്ക സ്ക്കൂളുകളിലും  സബ്‌ജില്ലാ-ജില്ലാ കലോത്സവങ്ങൾക്കു വേണ്ടി ഡാൻസു പഠിപ്പിക്കുന്നത് അപ്പു മാഷായിരുന്നു... വെരി ബിസി പേഴ്സൺ... അഞ്ചാംതരത്തിലേക്ക് പാസ്സായി ഞാൻ ചെന്ന് ചേരുന്നത് അങ്ങനെ ഒരു സ്ക്കൂളിലാണ് ... ഒറ്റയ്‌ക്കു സദസ്സിനെ മുഴുവൻ കൈയ്യിലെടുക്കാനുള്ള ധൈര്യം എനിയ്ക്കുണ്ടെങ്കിലും ആഗ്രഹം തീരെ ഇല്ലാത്തതു കൊണ്ടും അന്നേ ഒരു ടീം പ്ലേയർ ആയിരുന്നത്  കൊണ്ടും ഗ്രൂപ്പ് ഡാൻസുകൾക്കു മാത്രമാണ് ഡാൻസിന് താല്പര്യമുള്ളവർ പേരു കൊടുക്കാൻ പറഞ്ഞപ്പോൾ ചെയ്തത്.. അങ്ങനെ ഒരു ദിവസം, പേര് കൊടുത്തവരെ എല്ലാം ഉമ ടീച്ചർ വിളിപ്പിച്ചു... ടീച്ചർ ഒമ്പതാം ക്ലാസ്സിലെ ക്ലാസ് ടീച്ചറും ഏതോ വകയിൽ ഒരു ബന്ധുവും അതിലുപരി ഭയങ്കര സ്ട്രിക്റ്റ്‌ ആണെന്നുമുള്ള അറിവുകൾ ഉള്ളത് കൊണ്ട് അപ്പൊ തന്നെ പകുതി കിളി പോയ അവസ്ഥയായിരുന്നു...  പോയി നോക്കുമ്പഴോ, അതാ നിൽക്കുന്നു, നമ്മുടെ അപ്പു മാഷ്... അതോടെ കിളി മാത്രമല്ല, കാക്കയും പൂച്ചയും കോഴിക്കുഞ്ഞുമടക്കം എല്ലാം പോയി... എന്നാലും എന്റെ ചാത്തന്മാരെ... തമാശയ്ക്ക് ഞാനെന്തൊക്കെയോ പറഞ്ഞെന്നു വെച്ച്.... !!

ഒഴിഞ്ഞൊരു ക്ലാസ്സുമുറിയിൽ വെച്ചിട്ടായിരുന്നു തെരഞ്ഞെടുപ്പ്... തെരഞ്ഞെടുപ്പെന്ന് പറയുമ്പോ കൊറേ ഗ്രൂപ്പ് ഡാൻസ് ഐറ്റംസ് ഉണ്ടല്ലോ - തിരുവാതിരക്കളി, ഒപ്പന, മാർഗ്ഗംകളി, സംഘനൃത്തം .... ഇതിൽ ഏതൊക്കെ കുട്ടികളെ ഏതിലൊക്കെ  ചേർക്കണം എന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്... മുൻ വർഷങ്ങളിൽ കളിച്ച കൊറേ പേരെ ആദ്യേ സെലക്റ്റ് ചെയ്തിരുന്നു, ബാക്കി എണ്ണം തികയ്ക്കാൻ മാത്രമാണ് പുതിയ പിള്ളേരുടെ തെരഞ്ഞെടുപ്പ്...  ഇതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഐറ്റം സംഘനൃത്തമാണ്... അതിനു മുദ്രകളും ചുവടുകളും അറിഞ്ഞാ മാത്രം പോരാ, മുഖത്തു കുറച്ചു ഭാവം വരുത്താനും അഭിനയിക്കാനും അറിയണം, ചുരുക്കത്തിൽ നൃത്തത്തിൽ ഇത്തിരി ബോധം വേണം... സിമ്പിൾ...  പിന്നെ തിരുവാതിര, അതിനു ഇത്തിരി സ്റ്റാമിന വേണം... കാരണം അധികനേരവും അരമണ്ഡലത്തിൽ നിന്നാണ് കളിക്കേണ്ടത്.. പിന്നെ കൊറേ ചാടി ഇരുന്നും, തിരിഞ്ഞു മറിഞ്ഞും ഒക്കെ കുമ്മിയടിക്കണം.. ചെറിയ തോതിൽ കളരിപ്പയറ്റാണെന്നു എനിയ്ക്കു തോന്നാറുണ്ട്... പവർഫുൾ... പിന്നെയുള്ളത്, മാർഗ്ഗംകളിയും ഒപ്പനയും... രണ്ടിനും കുറച്ചധികം തലയാട്ടണം, പക്ഷെ അത്യാവശ്യം താളത്തിനൊപ്പിച്ചു സ്‌റ്റെപ്പ്സ് അങ്ങട്ടും ഇങ്ങട്ടും മാറാതെ പഠിച്ചെടുത്താൽ കളിച്ചൊപ്പിയ്ക്കാം ... രണ്ടും റോബസ്റ്റാ  ....


എന്തായാലും മാഷെ കണ്ടപ്പോ തന്നെ ഏകദേശം നമ്മുടെ കാര്യത്തിൽ ഒരു തീരുമാൻ ആയതാണ്, പക്ഷെ മാഷ് നമ്മളെ പരിചയമുള്ളതായേ കാണിക്കുന്നില്ല... അത് ഇപ്പോഴായാലും ഉണ്ടാവില്ല, വെളിച്ചപ്പാടിന് എല്ലാരേം ഓർക്കാൻ പറ്റില്ലാലോ, വാളിൽ കുറച്ചധികം കാശ് വെയ്ക്കാത്തവരുടെ കാര്യം പിന്നെ പറയേം വേണ്ടാ എന്ന പോലെയാണ് നമ്മളൊക്കെ.... എന്തായാലും വന്നവരെ ഒക്കെ തരം തിരിച്ചു നിർത്തി, മാഷ് ചില സ്‌റ്റെപ്സ്  കാണിച്ചു തന്നിട്ട് അത് പോലെ ചെയ്യാൻ പറഞ്ഞു.. പറ്റുന്ന പോലെയൊക്കെ എല്ലാവരും ചെയ്തു.. ഞാൻ അടുത്തായി കൂട്ടുക്കാരി ലിസ്റ്റിൽ ചേർത്ത എന്റെ ക്ലാസ്സിലെ ടീന(ആ കുട്ടിയും സ്ക്കൂളിൽ അപ്പൊ പുതിയതായി ചേർന്നതാണ്) കളിച്ചു തകർത്ത് പെട്ടെന്ന് തന്നെ  ഉമ ടീച്ചറുടെയും അപ്പു മാഷിൻറേം പ്രിയങ്കരിയായി...അതോടെ മെല്ലെ കൂട്ടുക്കാരി ലിസ്റ്റിൽ നിന്ന് മാറ്റി കുശുമ്പ് ലിസ്റ്റിൽ കേറ്റാൻ ആലോചിച്ചു നിൽക്കുമ്പോഴാണ് മാഷ് എന്നെ അടക്കം കൊറച്ചു കുട്ടികളെ 'നമുക്ക് അടുത്ത കൊല്ലം നോക്കാം..' എന്ന് പറഞ്ഞു ഒഴിവാക്കുന്നത്... പ്രതീക്ഷിച്ച പോലെ ദാസാ എന്നും വിചാരിച്ച് മാറി നിന്നു... ടീനയെ സംഘനൃത്തത്തിലും തിരുവാതിരയ്ക്കും സെലക്റ്റ് ചെയ്തു, മറ്റു ഐറ്റംസിനു കൂടി ചേർക്കണമെന്ന് മാഷിന് നല്ല ആഗ്രഹമുണ്ട്... പക്ഷെ ഉമ ടീച്ചർ ആ കുട്ടിയുടെ ഒറ്റയ്ക്കുള്ള ഐറ്റംസ്, നാടോടി നൃത്തവും മോണോ ആക്റ്റും ഒക്കെയുള്ളതു കൊണ്ട് ഒരുപാട് സ്‌ട്രെയിൻ ആവണ്ടാ പാവം കുട്ടിയ്‌ക്കെന്നു പറഞ്ഞു വേണ്ടാന്നു വെച്ചു...  കഴിവുള്ളവരുടെ ഗതിക്കേട്‌ , എന്താ ല്ലേ...!! അങ്ങനെ ഒരുവിധം എല്ലാ ഐറ്റംസിനും എണ്ണം തികഞ്ഞു, നോക്കുമ്പോ മാർഗ്ഗംകളിയ്ക്കും ഒപ്പനയ്ക്കും ഒരാള് കുറവുണ്ട്... ആ പോസ്റ്റിലേക്ക്, ഒഴിവാക്കി നിർത്തിയവരെ വെച്ച് മാഷ് വീണ്ടും കൊറച്ചു ചുവടുകൾ കളിപ്പിച്ചു...  അറിയാതെ ചവറുകളിലേയ്ക്ക് വലിച്ചെറിഞ്ഞ മാണിക്യമായിരുന്നു ഞാനെന്നു മാഷ് തിരിച്ചറിഞ്ഞിട്ടുണ്ടാവണം.... അതെന്തായാലും എന്നെ സെലക്റ്റ് ചെയ്തു ...!

അങ്ങനെ ആ വർഷം  സബ്‌ജില്ലയ്‌ക്ക്‌ മുണ്ടും ചട്ടയും കുണുക്കും തളയുമൊക്കെയിട്ട്  മാർഗ്ഗംകളിയും ചുവന്ന തട്ടവും കാതിൽ നിറയെ സ്വർണ്ണ അലുക്കുകളുമിട്ടു ഒപ്പനയും കളിയ്ക്കാൻ ഭാഗ്യം കിട്ടി... ഇങ്ങനെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിലെ ഏറ്റവും വലിയ സന്തോഷം എപ്പഴാണെന്നറിയോ, പ്രാക്ടീസിനു ക്ലാസ്സിന്റെ ഇടയിൽ നിന്നും വിളിച്ചോണ്ട് പോകുമ്പോ.. ഹോ, നമ്മളൊക്കെ പൊങ്ങി പൊങ്ങി ആകാശം മുട്ടും.. പ്രാക്ടീസിന് പോകുന്നത്, സ്‌റ്റെപ്സ്  കിട്ടാതെ വെള്ളം കുടിക്കാനും മാഷിൻ്റെ വായിൽ നിന്നുള്ള സരസ്വതി കേക്കാനും നായ കെതയ്ക്കുന്ന പോലെ നിന്ന് കെതയ്ക്കാനുമൊക്കെ  ആണെന്ന് നമ്മൾക്കല്ലേ അറിയുള്ളൂ...

എങ്കിലും, എന്തൊക്കെ പറഞ്ഞാലും സബ്ജില്ലാ, ജില്ലാ കലോത്സവങ്ങൾ ഒരു വേറിട്ട അനുഭവം തന്നെയാണ്... വീട്ടുകാരുടെ കൂടെയല്ലാത്ത യാത്രകൾ.. കലാമത്സരങ്ങളുടെയും ചെസ്റ്റ് നമ്പർ വിളികളുടെയും ജയതോൽവികളുടെയും  ആരവങ്ങളും ആഘോഷങ്ങളുമുള്ള പൊടിക്കാറ്റടിക്കുന്ന  ദിവസങ്ങൾ... ഉച്ചഭക്ഷണത്തിനായി വരികളിൽ സ്ക്കൂൾ  പാസ്സും കയ്യിൽ പിടിച്ചു കൂട്ടുകാരൊത്തുള്ള കാത്തുനിൽപ്പുകൾ.... മേക്കപ്പിട്ട് മണിക്കൂറുകളോളം ചെസ്റ്റ് നമ്പർ വിളിക്കുന്നതും കാത്തു ഉറങ്ങാതെ ഇരിയ്ക്കുന്ന രാത്രികൾ.. കളിച്ചു ക്ഷീണിച്ചു വരുമ്പോ വലിയ ക്ലാസ്സുകളിലെ ചേച്ചിമാരുടെയും ചേട്ടന്മാരുടെയും വക ചായേം വടേം ഡയറിമിൽക്കും പിന്നെ തല ചായ്ക്കാൻ ഷേർളി  ടീച്ചറെ പോലെയുള്ളവരുടെ മടിത്തട്ടും.... സ്ക്കൂളിൽ നമ്മൾ ടീച്ചറും കുട്ടിയും സീനിയറും-ജൂനിയറും ഒക്കെ ആവുമ്പോഴും, ഇങ്ങനെയുള്ള സമയത്തു അതൊക്കെ പോയി സ്ക്കൂളിന്റെ പ്രതിനിധികളാവും എല്ലാരും .... ഒരു പ്രത്യേക  സ്നേഹവും കരുതലും ആണ് എല്ലാർക്കും പരസ്പരം... അതൊരു കാലം... ഇപ്പഴും അങ്ങനെയൊക്കെ ആണോ അറിയില്ല, ആവട്ടെ എന്ന് കരുതുന്നു..


അതിനടുത്ത വർഷം ഒപ്പനയിൽ നിന്നും തിരുവാതിരക്കളിയിലേക്കു പ്രൊമോഷൻ കിട്ടി... സംഘനൃത്തം അപ്പോഴും കിട്ടാക്കനി, എന്നാലും ഉള്ളത് കൊണ്ടോണം... ആറാം ക്ലാസ്സിൽ ചേരുമ്പോ തന്നെ അച്ഛൻ പറഞ്ഞിരുന്നു, ഇക്കൊല്ലം ഡാൻസും പാട്ടും എന്നൊന്നും പറഞ്ഞു പേര് കൊടുക്കാൻ നിക്കണ്ടാ എന്ന്... നല്ല അനുസരണ ആയതു കൊണ്ട് ഞാൻ ആദ്യേ പേരു കൊടുത്തു... പക്ഷേ വീട്ടിൽ പറയാൻ ധൈര്യമില്ല... വരുന്നിടത്തു വെച്ച് കാണാമെന്നു കരുതി..  ഈ തിരുവാതിര ഞാൻ നേരത്തെ പറഞ്ഞപ്പോലെ ഒരു കളരി ഐറ്റം ആണലോ... കുമ്മി പഠിയ്ക്കാൻ തുടങ്ങിയപ്പോഴാണ് മേലനങ്ങാൻ മടിയുള്ള നമ്മളെ പോലുള്ളവരൊക്കെ കാലിലെയും  തുടയിലെയും പേശികളെ ഒക്കെ പരിചയപ്പെടുന്നത്... വേദന കാരണം അനങ്ങാൻ പറ്റാതെ റോബോട്ടിനെ പോലെ നടക്കാൻ ശ്രമിയ്ക്കുന്ന സമയം...

അച്ഛനാണ് ദിവസവും രാവിലെ, നിലത്തു കിടക്ക വിരിച്ചു കിടന്നുറങ്ങുന്ന ഞങ്ങളെ(എന്നേം അനിയനേം), വിളിച്ചുണർത്താറുള്ളത് ... വിളിച്ചുണർത്തുക എന്ന് പറയുമ്പോ, ഉമ്മറത്തിരുന്നു പത്രം വായിക്കുന്നതിനിടയിൽ, "ന്നീം എണീയ്ക്കാറായില്ലേ, പോത്തു  പോലെ ഉറങ്ങാണ്ട്  ണീറ്റു പോവിൻ ..." എന്ന കളമൊഴിയിൽ തുടങ്ങും.... അതിൻ്റെ അടുത്ത അവസ്ഥാന്തരങ്ങൾ ഭയാനകമായിരുന്നത് കൊണ്ടു  മിക്കവാറും ഇവിടെ വെച്ച് ഞങ്ങൾ എഴുന്നേൽക്കും... അന്നെനിയ്ക്ക് റോബോട്ട് കാലുകൾ വെച്ചെഴുന്നേൽക്കാൻ നല്ല സമയമെടുത്തു, എന്നിട്ട് പതുക്കെ വടുക്കോറത്തേയ്ക്ക് പല്ലു തേയ്ക്കാൻ ഓരോ ചുവടായി 'ആവ്വോ, അമ്മോ' എന്നുള്ളിൽ വിളിച്ചു നടക്കാണ്... രാവിലെ തന്നെയുള്ള എന്റെ ഉന്മേഷം കണ്ടിട്ടുള്ള സന്തോഷം കൊണ്ട് അച്ഛൻ ചെറുതായൊന്നു താങ്ങി... ഞാൻ ഫുട്ബോൾ  പോലെ വീണ്ടും കിടക്കയിലെത്തി... എഴുന്നേറ്റതും കിടക്ക മടക്കി വെയ്ക്കുന്ന ദുഃശീലം ഇല്ലാതിരുന്നതു കൊണ്ട് സാരമായൊന്നും പറ്റാതെ വീണ്ടും മെല്ലെയെണീറ്റ് ഞാനെന്റെ പ്രയാണം തുടർന്നു... കാലു വേദനയാണെന്ന് മിണ്ടാൻ പറ്റില്ലാലോ... എന്തായാലും, ഞാനിങ്ങനെ പെട്ടെന്ന് തെറിച്ചുപോകുമെന്നു പ്രതീക്ഷിയ്ക്കാതിരുന്ന അച്ഛൻ പിന്നെ രണ്ടു ദിവസം വിളിച്ചുണർത്താനുള്ള സാഹസം കാണിച്ചില്ല... നൃത്തത്തിന് വേണ്ടിയുള്ള ത്യാഗങ്ങളുടെ പട്ടികയിലിതു ചെറിയൊരു ചുവടു(ചവിട്ടു) മാത്രം!!!


Thursday, June 20, 2019

നടനസ്മൃതികൾ - 1


എന്താന്നറിയില്ലാ, ആഗ്രഹിയ്ക്കാനും അസൂയപ്പെടാനും  പ്രത്യേക  കഴിവൊന്നും വേണ്ടാത്തത് കൊണ്ട്, ഓർമ്മ വെച്ച കാലം തൊട്ടുള്ളതാണ് ഡാൻസിനോടുള്ള അടങ്ങാത്ത ആഗ്രഹവും  നല്ല ഡാൻസുകാരോടുള്ള  അടങ്ങാത്ത കുശുമ്പും... ഇവിടുത്തെ മലയാളീ അസോസിയേഷൻ കുടുംബസംഗമത്തിൻ്റെ തിരുവാതിരക്കളിയ്ക്ക്‌ പരിചയമുള്ള കുട്ടി വെറുതെ കൂടുന്നോ എന്ന് ചോദിച്ചപ്പോ തുറന്നതാണ് ഓർമ്മകളുടെ ഭണ്ഡാരം ...   എത്ര എത്ര ഡാൻസ് ഓർമ്മകൾ... ഇത്രമാത്രമൊക്കെ ഈ പണ്ടാരപ്പെട്ടിയ്ക്കു അകത്തുണ്ടായിരുന്നോ എന്ന് കാണുമ്പോൾ അതിശയം, എന്തെന്നില്ലാത്ത സന്തോഷം..

അഞ്ചോ ആറോ വയസ്സുള്ളപ്പോൾ കിട്ടിയ ഒരു കിളിപ്പച്ച പട്ടുപാവാടയിൽ നിന്നാണ് ഓർമ്മകളുടെ  തുടക്കം... അധികൊന്നൂല്യാ, ആദ്യായിട്ട് ക്യാമറ മേടിച്ച സന്തോഷത്തിൽ പിതാശ്രീ കുട്ട്യോളുടെ ഫോട്ടോ എടുക്കാൻ ധൈര്യപ്പെട്ടപ്പോൾ, ചട്ടി കമഴ്ത്തി വെട്ടിയമാതിരി മുടിയിൽ 'റ' പോലെ മുല്ലപ്പൂ വെച്ച്, പട്ടു പാവാടയുമിട്ട്, വളരെ ഗൗരവഭാവത്തിൽ സലിംകുമാർ സിനിമയിൽ പറയുമ്പോലെ 'ഇത് ഏകമുദ്ര, ഇത് ദ്വിമുദ്ര' എന്ന കണക്കിൽ പല പോസും ചെയ്ത്  അത് അവസാനിയ്ക്കുന്നു...


പിന്നെ ഉള്ളതും ഒരു പട്ടുപാവാട ഓർമ്മ തന്നെയാണ്... പിങ്ക് നിറത്തിൽ കരിനീല ബോർഡറുള്ള പാവാട... രണ്ടാം ക്ലാസ്സിലെ ആന്വൽ ഡേയ്ക്ക്, ടീച്ചർമാർ കിട്ടിയ പിള്ളേരെയെല്ലാം പട്ടു പാവാടയുടുപ്പിച്ച്  താലം പിടിപ്പിച്ച് നിരത്തി നിർത്തി ചെയ്യിച്ച 'രംഗപൂജ' ഡാൻസ്... ഇതായിരുന്നു ആദ്യായിട്ടുള്ള സ്റ്റേജ് പെർഫോമൻസ്... ഡാൻസിൻ്റെ...   അതിനു മുൻപ് "നീലാകാശം പീലികൾ വിടരും പച്ചതെങ്ങോല" ആക്ഷൻ സോങ്‌സ് ഒക്കെ എൽ.കെ.ജി ക്ലാസ്സ് മുതലേ അവതരിപ്പിച്ചു മടലൊന്നും കിട്ടാണ്ട്  ആനന്ദാശ്രു പൊഴിച്ച കൊറേ പരിചയസമ്പത്തുണ്ട്.... അല്ലെങ്കിലും പങ്കെടുക്കുന്ന സന്തോഷം മതി നമുക്ക് ......  ഗപ്പൊക്കെ മേടിച്ചുകൂട്ടുന്ന വഷളത്തരം നമ്മള് ചെയ്യില്ല... പക്ഷേ രംഗപൂജയേയും ഡാൻസ് വിഭാഗത്തിൽ പൂർണ്ണമായി ചേർക്കാൻ പറ്റില്ല.. കാരണം ഇത് വെറുതെ താലം പിടിച്ചു തേരാ പാരാ സ്റ്റേജിലൂടെ തട്ടി മറിയാതെ നടന്നു സദസ്സിനോട് നമസ്തേ പറഞ്ഞു വന്നാ മതി...

അടുത്തകൊല്ലം ലിസി ടീച്ചറാണ് ആദ്യമായി ഡാൻസ് പഠിപ്പിക്കുന്നത് .. ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ കൂടിയായിരുന്ന ടീച്ചർ, ക്‌ളാസ്സിന്റെ അഭിമാനം വാനോളമുയർത്താൻ വേണ്ടിയോ എന്തോ ഡാൻസിന് പേരുകൊടുത്തവരെ എല്ലാരേം പഠിപ്പിക്കാൻ  തീരുമാനമായി.... ഒറ്റ കണ്ടീഷൻ - സ്വന്തമായി ചിലങ്ക കൊണ്ട് വരണം... അത് കേട്ടതോടെ,  നാളത്തെ മൃണാളിനി സാരാഭായീസ് ആവാൻ ആക്രാന്തം മൂത്തു ഓടിവന്നവരൊക്കെ,  "ഏഏഹ് .... ഞങ്ങളെ വിളിച്ചോ..." എന്ന മട്ടിൽ തിരിച്ചു ക്ലാസ്സിലെത്തി വിക്രം സാരാഭായീസ് ആവാനുള്ള പരിശ്രമത്തിൽ ഏർപ്പെട്ടു... പിന്നെ ഭായും ബെഹനും ഒന്നും ആവണ്ടാത്ത നമ്മളെ പോലെ ചിലർ മാത്രം ബാക്കിയായി... ചിലങ്കയൊക്കെ ഇട്ടു ഭരതനാട്യം ആയിരിക്കോ മോഹിനിയാട്ടം ആയിരിക്കോ ടീച്ചർ പഠിപ്പിക്കാ എന്നും കരുതി നിൽക്കുമ്പോളാണ്, ടീച്ചർ കാസ്സറ്റിട്ട് ടേപ്പ് ഓണാക്കിയത്... അതാ വരുന്നു, വന്ദനത്തിലെ "അന്തിപൊൻവെട്ടം കടലിൽ മെല്ലെ താഴുമ്പോൾ....."  സിനിമാറ്റിയ്ക് ഡാൻസ് എങ്കിൽ അത്, നമ്മൾക്ക് എന്തായാലും കളിച്ചാ മതി എന്നുള്ളത് കൊണ്ട് ചിലങ്ക പ്രശ്നം വീട്ടിലവതരിപ്പിച്ചു...  ഈ വക കാര്യങ്ങളിൽ പ്രോത്സാഹനം അധികമുള്ള മാതാപിതാക്കളായതു കൊണ്ട് ചിലങ്ക പുതിയത് കിട്ടില്ലെന്ന്‌ അപ്പോൾ തന്നെ ഗ്യാരണ്ടി പറഞ്ഞു... അമ്മടെ പിന്നാലെ നടന്ന് ശല്യം സഹിക്കാൻ വയ്യാഞ്ഞപ്പോ, അമ്മടെ വീട്ടിൽ തട്ടിൻപുറത്ത് ഒരു  ചിലങ്കയുണ്ട്, അത് വേണമെങ്കിൽ കൊണ്ട് പൊയ്‌ക്കൊള്ളാൻ  പറഞ്ഞു... ഇത്ര കാലം ഞാനറിയാത്ത ചിലങ്കയോ അമ്മമ്മടെ അവിടെ എന്ന് അന്തംവിട്ടു നിക്കുമ്പോഴാണ് പണ്ട് കുട്ടിക്കാലത്തു ഇത് പോലെ ആഗ്രഹം മൂത്ത് ആറു മാസം ഡാൻസ് പഠിച്ച വകയിൽ മേടിച്ചതാണ് ചിലങ്കയും അരപ്പട്ടയും മുടി തിരുപ്പനും ഒക്കെ എന്ന് അമ്മ മൊഴിയുന്നത്... ആ ശനിയാഴ്ച തന്നെ അതവിടുന്നു പൊക്കി... നല്ല രാജാപാർട്ട് സംഭവം... മണികൾ അവിടേം ഇവിടേം കൊഴിഞ്ഞ ആ ചിലങ്ക കെട്ടി നൃത്തമാടി അതും അങ്ങനെ ഓർമ്മയാക്കി ...



അടുത്ത കൊല്ലം എന്റെ പെർഫോമൻസിൽ മതി മറന്നിട്ടോ എന്തോ ക്ലാസ്സ് ടീച്ചർ ഡാൻസിന് ചേർത്തില്ല... ആ വാശിയ്ക്കും സങ്കടത്തിനും വീട്ടിൽ കരഞ്ഞു നെലോളിച്ചു ഒരു മാഷേ വെച്ച് ഡാൻസ് പഠിപ്പിക്കാൻ തീരുമാനാക്കി... അപ്പു മാഷ്... കഷ്ട്ടിച്ചു മൂന്ന് ക്ലാസ്സ് തികച്ചെടുക്കാതെ പാവം ജീവനും കൊണ്ടോടി രക്ഷപ്പെട്ടു... പക്ഷെ മാഷിനറിയില്ലാലോ, കൊല്ലം കൊല്ലം ചാത്തന്മാർക്കു ദോശേം ചിക്കനും ഉണ്ണിയപ്പോം അവിലും നേദിക്കുന്ന തറവാട്ടിലെ, അതൊക്കെ പൊടി പോലും ബാക്കി വെക്കാതെ മത്സരിച്ചു ഭോജിക്കുന്ന കുട്ടിപട്ടാളത്തിലെ അംഗമാണ് നോം എന്ന്... അങ്ങനെ ചാത്തന്മാര്  വീണ്ടും മാഷിനെ എന്റെ മുൻപിൽ കൊണ്ടു വന്നു... കഥ തുടരും... പിന്നല്ലാ... :)